സൗദി ബസ് അപകടം; മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

സൗദി ബസ് അപകടത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാന്‍ 48 മണിക്കൂര്‍ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെല്ലങ്കാന സര്‍ക്കാര്‍ പ്രതിനിധികളും ഇന്ന് സൗദിയില്‍ എത്തും. സംസ്‌കാരം ഇതിനു ശേഷമാണു തീരുമാനിക്കുക. ബസപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 18 പേരും ഉള്‍പ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒമ്പത് പേരും കുട്ടികളാണ്. അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളായ അബ്ദുല്‍ ഷുഹൈബ് മുഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തില്‍ പെട്ട തീര്‍ത്ഥാടകര്‍. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിച്ച കുടുംബാഗംമായ മുഹമ്മദ് ആസിഫാണ് ഒരു കുടുംബത്തിനുണ്ടായ വലിയ നഷ്ടം വിവരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാസഹോദരന്‍, അവരുടെ മകന്‍, മൂന്ന് പെണ്‍മക്കള്‍, അവരുടെ കുട്ടികള്‍ എന്നിവരാണ് തീര്‍ത്ഥാടനത്തിന് പോയിരുന്നത്. എട്ട് മുതിര്‍ന്നവരും എട്ട് കുട്ടികളുമാണ് ഒറ്റ കുടുംബത്തില്‍ നിന്ന മരിച്ചത്. ഇതിനിടെ അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളായി സംഘത്തിലെ അബ്ദുല്‍ ഷുഹൈബ്. ഇദ്ദേഹം ചികിത്സയിലാണ്. ഡ്രൈവര്‍ക്ക് തൊട്ടടുത്തായിരുന്നു ഇദദേഹം ഇരുന്നിരുന്നത് എന്നാണ് വിവരം. ജിദ്ദ കോണ്‍സല്‍ ജനറല്‍ ആശുപത്രിയിലെത്തി അബ്ദുള്‍ ഷുഹൈബിനെ സന്ദര്‍ശിച്ചു.
അപകടത്തില്‍ മരിച്ചവരില്‍ ഹൈദരാബാദില്‍ നിന്നുപോയ 16 പേര്‍ ഉള്‍പ്പെടുന്നുവെന്ന സ്ഥിരീകരണമുണ്ട്. ഇതില്‍ നാലുപേര്‍ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അല്‍മദീന ട്രാവല്‍സ് വഴിയാണ് ഇവര്‍ ഉംറയ്ക്ക് പോയത്. ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.

