
തിരുവനന്തപുരം: ചിറയിൻകീഴ് വലിയേലയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു. വലിയേല ബ്രാഞ്ച് സെക്രട്ടറി ഇരട്ടക്കലുങ്ക് എംഎസ് ഭവനില്‍ സുധീഷ്(32), സുഹൃത്തും സിപിഐഎം പ്രവർത്തകനുമായ റിയാസ്(28) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.രാത്രി 9.30 ഓടെയായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. കഴുത്തില്‍ കത്തികൊണ്ട് മുറിവേറ്റ സുധീഷ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റിയാസിന്റെ മുതുകിനാണ് കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സുധീഷിന്റെ മൊഴിയില്‍ പൊലീസ് കേസെടുത്ത് ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സുധീഷിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ മൂന്നംഗ സംഘം അടിച്ചു തകർത്തിരുന്നു. ഈ സമയം സുധീഷ് വീട്ടില്‍ ഇല്ലായിരുന്നു. വിവരം അറിഞ്ഞെത്തിയ സുധീഷും റിയാസും അക്രമികളെ അന്വേഷിക്കുന്നതിനിടെ അടുത്തുള്ള വൃദ്ധസദനത്തിനു സമീപത്തുനിന്ന് സംഘത്തെ കണ്ടെത്തി. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് സുധീഷിനും റിയാസിനും പരിക്കേറ്റത്.
