
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയില്‍ ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.സദ്ദാം അബ്ബാസി- അസ്മ ദമ്ബതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുഞ്ഞിനെ മാതാപിതാക്കള്‍ അവർക്കിടയില്‍ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയില്‍ ഉറക്കത്തിനിടെ മാതാപിതാക്കള്‍ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയില്‍ അബദ്ധത്തില്‍ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പൊലീസും അറിയിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നല്‍കാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ ജനനം മുതല്‍ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കള്‍ തമ്മില്‍ ആശുപത്രിയില്‍വെച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കള്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

