
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി.അവസാന കണക്കുകള്‍ പ്രകാരം 75.85 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തില്‍ പോളിംഗ് നടന്ന എല്ലാ ജില്ലകളിലും 70 ശതമാനത്തിന് മുകളില്‍ വോട്ടെടുപ്പ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.

പോളിംഗില്‍ വയനാട് ജില്ലയാണ് ഏറ്റവും മുന്നില്‍. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലാണ്. വോട്ടെടുപ്പില്‍ കാര്യമായ ആവേശം വടക്കൻ ജില്ലകളില്‍ പൊതുവായി കണ്ടില്ലെങ്കിലും പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിന് അടുത്തെത്തി
കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ അടക്കമുള്ള നഗര വാർഡുകളില്‍ പോളിംഗ് ശതമാനം പ്രതീക്ഷിച്ചത്ര ഉയർത്താനായില്ല. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സമാനമായ അവസ്ഥയായിരുന്നു. തീരദേശ മേഖലകളിലും ഇത്തവണ കനത്ത പോളിംഗ് ഉണ്ടായില്ല. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തകരാറുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും അതൊക്കെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ സാധിച്ചു. പോളിംഗിന് പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

