
കവർധ: ഛത്തീസ്ഗഢില്‍ മകന്റെ ലിവ്-ഇൻ റിലേഷൻഷിപ്പിനോടുള്ള ജാതി വെറിയും ദുരഭിമാനവും ഒരു കൊലപാതകത്തില്‍ കലാശിച്ചു.മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയുമായുള്ള ബന്ധം അംഗീകരിക്കാൻ കഴിയാതിരുന്ന പിതാവ്, യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു.
ഛത്തീസ്ഗഢ്, ലോഹാര പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ബന്ദതോള ഗ്രാമത്തിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. പ്രതിയായ ജഹല്‍ പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു.

പ്രണയവും കൊലപാതകവും
പൊലിസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ് ജഹല്‍ പട്ടേലിന്റെ മകൻ ഭോജ്റാം പട്ടേലും രാജ്നന്ദ്ഗാവ് സ്വദേശിയായ കാമിനി നിഷാദും ഹൈദരാബാദില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. വിവാഹിതരാകാൻ തീരുമാനിച്ച ഇരുവരും കവർധയിലെ ഭോജ്റാമിന്റെ കുടുംബവീട്ടിലെത്തി.

വിവാഹ കാര്യത്തെക്കുറിച്ച് ഭോജ്റാം വീട്ടുകാരെ അറിയിച്ചെങ്കിലും, കാമിനി മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയായതിനാല്‍ പിതാവ് ജഹല്‍ പട്ടേലിന് ഇതില്‍ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഈ ബന്ധം തങ്ങളുടെ കുടുംബത്തിന് അപമാനമാണെന്ന് ജഹല്‍ പട്ടേല്‍ വാദിച്ചു.
വീടിന് പുറകിലെ രഹസ്യം
നവംബർ ഏഴാം തീയതി കാമിനിയെ വീട്ടിലാക്കി ഭോജ്റാം പുറത്തേക്ക് പോയ തക്കം നോക്കി ജഹല്‍ പട്ടേല്‍ തൻ്റെ ക്രൂരകൃത്യം നടപ്പിലാക്കി. വീട്ടില്‍ ഒറ്റയ്ക്കിരുന്ന കാമിനിക്ക് ഇയാള്‍ വിഷം നല്‍കി കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച ജഹല്‍, ആരും തിരിച്ചറിയാതിരിക്കാൻ സെപ്റ്റിക് ടാങ്കിന്റെ മൂടി സിമൻ്റ് തേച്ച് അടക്കുകയും ചെയ്തു.
പൊലിസിൻ്റെ കണ്ടെത്തല്‍
മടങ്ങി വന്ന ഭോജ്റാം കാമിനിയെ അന്വേഷിച്ചപ്പോള്‍, യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് ജഹല്‍ പട്ടേല്‍ മറുപടി നല്‍കിയത്. ഭോജ്റാം പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കാമിനിയെ കണ്ടെത്താനായില്ല. തുടർന്ന് ലോഹാര പൊലിസില്‍ ഭോജ്റാം പരാതി നല്‍കി.
അന്വേഷണത്തിനിടെ, കാമിനിയെ ജഹല്‍ പട്ടേല്‍ കൊലപ്പെടുത്തിയെന്ന സംശയം പൊലിസിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ജഹല്‍ പട്ടേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോള്‍ ദുർഗന്ധം വമിക്കുന്ന നിലയില്‍ കാമിനിയുടെ മൃതദേഹം കണ്ടെടുത്തു.
ഡിഎൻഎ പരിശോധനയിലൂടെ മരിച്ചത് കാമിനി തന്നെയെന്ന് പൊലിസ് സ്ഥിരീകരിച്ചു. മകനെ കാമിനിയില്‍ നിന്ന് അകറ്റാൻ വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് ജഹല്‍ പട്ടേല്‍ സമ്മതിച്ചു. നിലവില്‍ റിമാൻഡിലാണ് ഇയാള്‍. ജാതി വെറിയെ തുടർന്നുണ്ടായ ഈ ദുരഭിമാനക്കൊല രാജ്യത്തിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
