
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16കാരനെ മർദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കല്‍പ്പറ്റ സ്വദേശിയായ 18 കാരൻ നാഫിലാണ് അറസ്റ്റിലായത്.മർദന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു ശേഷം ഇയാള്‍ മേപ്പാടി മൂപ്പൻസ് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയിരുന്നു. ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് യുവാവിനെ പിടികൂടിയത്.
കേസില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണില്‍ വിളിച്ചുവരുത്തി ഒരുകൂട്ടം മർദിച്ചത്. മുഖത്തും പുറത്തും ഉള്‍പ്പെടെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മർദനമേറ്റ കുട്ടിയെകൊണ്ട് കാലില്‍പിടിപ്പിച്ച് മാപ്പ് പറയിക്കുന്നതും ഈ ദൃശ്യത്തിലുണ്ടായിരുന്നു. മർദനം സഹിക്കവയ്യാതെ കുട്ടി മാപ്പ് പറയുകയും കാലുപിടിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവർ അടി തുടരുകയായിരുന്നു. അഞ്ച് മിനുട്ടോളം നീണ്ട മർദനദൃശ്യം ലഭിച്ചതിന് പിന്നാലെ കല്‍പ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

