
വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയയിലൂടെ താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് മന്ത്രി നടപടിക്കൊരുങ്ങുന്നത്. പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്.

എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കണ്ട്, പ്രസവം നിർത്തിയ സ്ത്രീ വീണ്ടും പ്രസവിക്കാൻ തയ്യാറായെന്നും അതിനായി ഭർത്താവിനോട് വഴക്കിടുകയാണെന്നും മന്ത്രി പറഞ്ഞതായുള്ള പോസ്റ്ററുകളാണ് ചില പ്രൊഫൈലുകൾ വഴി വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ താൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, ഈ നുണ പ്രചരിപ്പിക്കുന്നവർ അത് എവിടെയാണ് പറഞ്ഞതെന്ന് തെളിയിക്കണമെന്നും മന്ത്രി വെല്ലുവിളിച്ചു.

മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്
പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു.
സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
