കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം


പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പരാതി.പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച്‌ 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.

മാർച്ച്‌ 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച്‌ 22 നാണ് സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരല്‍ കൊണ്ട് അടിയേറ്റ രീതിയില്‍ ചതവുകള്‍ ഉണ്ടായിരുന്നു. മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്‌ഐആറില്‍ മാറ്റം വരുത്തിയില്ല. വീട്ടില്‍ നിന്നും അകെ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് സഹോദരൻ ആരോപിച്ചു.