ഇതോടെ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി പ്ലാൻ ഉപയോഗിക്കേണ്ടിവരും. അതിന്റെ വിലയും കൂടുതലാണ്. ഉയര്‍ന്ന ഡാറ്റ പാക്കുകള്‍ പണം കൊടുത്ത് വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ നീക്കം. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ആവറേജ് റെവന്യൂ പെര്‍ കണ്‍സ്യൂമര്‍ ARPU) വര്‍ധിപ്പിക്കാനും കമ്പനികള്‍ ലക്ഷ്യമിടുന്നു. ഒറ്റയടിക്കല്ലാതെ, അടിസ്ഥാന പ്ലാനുകള്‍ ഒഴിവാക്കിയും ഉപയോഗിക്കാവുന്ന ഡാറ്റ പരിധി വെട്ടിക്കുറച്ചുമാണ് കമ്പനികള്‍ താരിഫ് വര്‍ധന നടപ്പിലാക്കുന്നത്.

വിലയിലെ മാറ്റങ്ങൾ

ജിയോയുടെ 249 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജി.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ഉണ്ടായിരുന്നത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ

എന്‍ട്രി ലെവല്‍ പ്ലാനിന് ഇനി 299 രൂപ നല്‍കണം. വിലയിൽ 17 ശതമാനം വര്‍ധനവ് ലഭിച്ചു. എയര്‍ടെല്‍ ഒഴിവാക്കിയ 299 രൂപയുടെ പ്ലാനിന് അടിസ്ഥാന പ്ലാനിന് പ്രതിദിനം ഒരു ജി.ബി വീതം ഡാറ്റ ഉപയോഗിക്കാമായിരുന്നു. 28 ദിവസമായിരുന്നു കാലാവധി. പുതിയ എന്‍ട്രി ലെവല്‍ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കാന്‍ 319 രൂപ നല്‍കണം. ഈ പ്ലാനില്‍ നേരത്തെ 5ജി ഡാറ്റ നല്‍കിയിരുന്നു. പുതിയ നീക്കത്തോടെ അതും പിന്‍വലിച്ചു. വോഡഫോണ്‍ ഐഡിയയും സമാനമായ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഒരു ജി.ബി വീതം പ്രതിദിനം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ അധികം വൈകാതെ വി ഐ പിന്‍വലിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഒരു ഉപയോക്താവില്‍ നിന്നും ജിയോക്ക് ശരാശരി 208.8 രൂപയും എയര്‍ടെല്ലിന് 250 രൂപയും വി.ഐക്ക് 177 രൂപയും ലഭിക്കുമെന്നാണ് കണക്ക്. 49.8 കോടി വരിക്കാരുള്ള ജിയോയാണ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. എയര്‍ടെല്ലിന് 43.6 കോടി വരിക്കാര്‍ ഉണ്ട്. 19.7 കോടി വരിക്കാരാണ് വി ഐക്കുള്ളത്. പുതിയ തീരുമാനം നടപ്പിലായാല്‍ ഒരാളില്‍ നിന്ന് മാത്രം 11 മുതൽ 13 രൂപ വരെ ജിയോക്ക് അധികം ലഭിക്കും. ആകെ വരിക്കാരില്‍ 20 മുതൽ 25 ശതമാനം ആളുകള്‍ അടിസ്ഥാന പ്ലാന്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. എയര്‍ടെല്ലിന് 10 മുതൽ 11 രൂപയും വി ഐക്ക് 13 മുതൽ 14 രൂപയും ഈ ഇനത്തിൽ കിട്ടും എന്നാണ് കണക്കുകൾ.