പതിനേഴുകാരിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത് ക്വട്ടേഷനെന്ന് കണ്ടെത്തൽ. സംഭത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. അരുവിക്കര അഴിക്കോട് സ്വദേശിയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായ റഹീം പനവൂരിനെ (50) ആണ് പ്രതികള്‍ മര്‍ദിച്ചത്. റഹിമിന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയും സംഘം പിടിച്ചെടുത്തിരുന്നു. പലതവണ നേരിട്ട് കാണണമെന്ന് റഹീം യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പെൺകുട്ടി അടുത്ത ബന്ധുവിനോട് പറയുകയും ഇവർ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുവായ നേമം കാരയ്ക്കാമണ്ഡപം അമ്മവീട് ലെയ്ന്‍ അമ്പമേട്ടില്‍ മനോജ് (47), ഇയാളുടെ സുഹ്യത്തുക്കളായ കല്ലിയൂര്‍ കിഴക്കേ പുതുക്കുടിപുത്തന്‍ വീട് ജെ കെ ഹൗസില്‍ മനു (35), വെളളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അര്‍ജുനന്‍ (29), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ വലിയവിള പുത്തന്‍ വീട്ടില്‍ അജിത് കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലായിരുന്നു സംഭവം. ഇരുമ്പ് കമ്പി അടക്കം കൊണ്ടുളള ആക്രമണത്തില്‍ റഹീമിന്റെ വലതും കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലേറ്റു മുഖത്തും ദേഹത്തും ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്നും തിരുവല്ലം പൊലീസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പരാതിക്കാരന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.