പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 78 വർഷം കഠിന തടവും, 115000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി. ഇരിങ്ങാലക്കുട എസ്.എൻപുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ ഇബ്രാഹിമി(64) നെയാണ്, പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി 78 വർഷം കഠിന തടവിനും 1,15,000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത്.
പിഴ തുക അതിജീവിതക്ക് നൽകുന്നതിനും കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് ഈ സംഭവം മൂലം അതിജീവിതയ്ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങൾക്കും പുനരധിവാസത്തിനുമായി കേരള വിക്ടിം കംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, തൃശൂർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2023 ജൂൺ മാസം മുതൽ ജൂലൈ മാസം വരെയുള്ള കാലയളവിൽ പ്രതി പലതവണകളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ അന്നത്തെ എസ്.എച്ച്.ഒ ആയിരുന്ന അനീഷ് കരീം, സബ് ഇൻസ്പെക്ടർ ആയിരുന്ന ഷാജൻ എം.എസ്, ജി.എസ്.ഐ സുധാകരൻ.കെ.ആർ, വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ കൃഷ്ണ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എസ്.എച്ച്.ഒ അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഇ.എ സീനത്ത് ഹാജരായി. ജി.എ.എസ്.ഐ ഗീത.പി.ആർ ,ഇരിഞ്ഞാലക്കുട സി.പി.ഒ കൃഷ്ണദാസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.