Fincat

പെൻഷൻ ഫണ്ടിലെ കോടികൾ തട്ടിയ കേസ്; ഒരു വർഷമായി ഒളിവിലായിരുന്ന മുൻ ക്ലർക്ക് പിടിയിൽ

ഒരു വർഷമായി ഒളിവിലായിരുന്ന കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ നഗരസഭ ക്ലർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി.വർഗീസ് വിജിലൻസ് പിടിയിൽ. കൊല്ലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. 2024 ഓഗസ്റ്റിൽ കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതുമുതൽ ഇയാൾ ഒളിവിലായിരുന്നു.വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിച്ചിരുന്നു.
സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു ഇയാൾ.കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്.
അമ്മയുടെ പേരിൽ തട്ടിപ്പ്
അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് അഖിൽ പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുന്നതു വരെ പെൻഷൻ ഫയൽ കൃത്യമായിരിക്കും. സെക്രട്ടറി ഒപ്പിട്ട ശേഷം ബാങ്കിലേക്ക് പണം അയയ്ക്കുന്നതിനുള്ള സ്ലിപ്പിൽ അഖിലിന്റെ അമ്മയുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർത്തായിരുന്നു തട്ടിപ്പെന്നു നഗരസഭാ ഉദ്യോഗസ്ഥർ കണ്ടെത്തി.