ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ പ്രതി ചേർത്ത നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകി. സംഭവത്തിൽ ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഓണത്തിന് ശേഷം കേസ് പരിഗണിക്കുമ്പോൾ ജാമ്യഹർജിയിൽ വാദം കേൾക്കും. നിലവിൽ ലക്ഷ്മി മേനോൻ ഒളിവിലാണ്. ഒപ്പമുണ്ടായിരുന്ന ഉണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പം മറ്റൊരു സ്ത്രീ സുഹൃത്തും ഉണ്ടായിരുന്നു.
അതേസമയം മുൻകൂർ ജാമ്യഹർജിയിൽ, തന്നെ കേസുമായി ബന്ധപ്പെടുത്തുന്നത് കെട്ടിച്ചമച്ച കഥകളാണെന്ന് ലക്ഷ്മി മേനോൻ ആരോപിച്ചു. പരാതിക്കാരനായ ഐടി ജീവനക്കാരൻ ബാറിൽ വെച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കാറിൽ പിന്തുടർന്ന് ബിയർ കുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചുവെന്നും താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ല, ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും നടി ജാമ്യ ഹർജിയിൽ പറയുന്നു. കേസിൽ ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടതിന് ശേഷമേ ഇനി കോടതി തുടർനടപടികളിലേക്ക് നീങ്ങുകയുള്ളൂ.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ഒരു ബാറിൽ വെച്ചാണ് ഐടി ജീവനക്കാരനും നടിയും സുഹൃത്തുക്കളുമായി തർക്കമുണ്ടായത്.രാത്രി 11:45-ഓടെ നോർത്ത് പാലത്തിൽ വെച്ച് ഇവർ കാർ തടഞ്ഞ് യുവാവിനെ വലിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. കാറിനുള്ളിൽ വെച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, പിന്നീട് ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടെന്നും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Sign in
Sign in
Recover your password.
A password will be e-mailed to you.