Fincat

മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ (69) പൊലീസ് അറസ്റ്റ് ചെയ്തു.

എടവണ്ണ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു ബി എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സംഘം റെയ്ഡിനെത്തിയത്. എസ് ഐ റെനി ഫിലിപ്പ്, സിപിഒ സുഹൈൽ, സിപിഒ ഫെബീന എന്നിവരടങ്ങിയ സംഘം ഉണ്ണിക്കമ്മദിന്റെ വീട്ടിലെത്തി. പൊലീസ് എത്തുമ്പോൾ വീട്ടുടമസ്ഥനായ ഉണ്ണിക്കമ്മദ് സ്ഥലത്തുണ്ടായിരുന്നു.

ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.

ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

113 സെന്റീമീറ്റർ നീളമുള്ള ഒരു റൈഫിൾ (.315, 18 TONES എന്ന് രേഖപ്പെടുത്തിയത്), ​12 ബോർ കാലിബറിലുള്ള ഒരു നാടൻ നിർമ്മിത തോക്ക്, SAKTHIMAN EXPRESS എന്ന് രേഖപ്പെടുത്തിയ 17 കാട്രിഡ്ജുകൾ, ​INDIAN ORDNANCE FACTORY, Ammunition Factory Khadki Pune എന്നിങ്ങനെ രേഖപ്പെടുത്തിയ .315/8 mm റൗണ്ട്‌സ് നിറച്ച നാല് ബോക്സുകൾ (40 എണ്ണം), ​വിവിധതരം വെടിയുണ്ടകൾ (18 പാക്കുകളിലായി 180 കാട്രിഡ്ജുകൾ, കൂടാതെ പ്ലാസ്റ്റിക് കവറിലുള്ള 8 കാട്രിഡ്ജുകൾ), ​വിൽപനയ്ക്കായി സൂക്ഷിച്ച 20 എയർ ഗണ്ണുകൾ, ​വിവിധ കാലിബറുകളിലുള്ള പെല്ലറ്റുകൾ (0.30 – 150 എണ്ണം, 0.25 – 300 എണ്ണം, 0.22 – 500 എണ്ണം) എന്നിവയാണ് കണ്ടെത്തിയത്.

പരിശോധനയിൽ ഉണ്ണിക്കമ്മദിന് 1365/ERD Arms ലൈസൻസ് ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഈ ലൈസൻസ് 0.22, 0.318 റൈഫിളുകളും അവയുടെ 100 വെടിയുണ്ടകളും മാത്രം കൈവശം വെക്കാനുള്ളതാണ്. പിടിച്ചെടുത്ത മറ്റ് ആയുധങ്ങൾക്കും, എയർ ഗണ്ണുകൾക്കും വിൽപന രേഖകളോ ലൈസൻസോ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.