
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23-കാരി നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെനി നൈനാനും ഉണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു.ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഒരു മുറിയിലേക്ക് കടന്നപ്പോള്‍ ഒന്നും സംസാരിക്കുകപോലും ചെയ്യാതെ രാഹുല്‍ ബലം പ്രയോഗിച്ച് താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും താന്‍ തയ്യാറല്ലെന്നും സമയം ആവശ്യമാണെന്നും വ്യക്തമായി പറഞ്ഞ് എതിര്‍പ്പറിയിച്ചതോടെ വിവാഹം കഴിക്കാന്‍ പോകുന്ന ‘കമിതാക്കള്‍ക്കിടയില്‍’ അത്തരം അടുപ്പം സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
യുവതി പരാതിയില്‍ പറയുന്നത് ഇങ്ങനെ

‘രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ലൈംഗിക വേട്ടക്കാരന്‍ തന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്ത് യുവതികളെ വശീകരിക്കാനും വഞ്ചിക്കാനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നു. അയാളുടെ പെരുമാറ്റം പൊതുജന വിശ്വാസത്തിന്‍മേലുള്ള ഗുരുതരമായ ലംഘനവും തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയുടെ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയായ അവിവാഹിതയായാണ് ഞാൻ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ഈ കത്ത് സമര്‍പ്പിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ എന്നെ ചൂഷണം ചെയ്യുകയും ആക്രമിക്കുകയും വൈകാരികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. ഉത്തരവാദിത്തബോധം കൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്. അയാളുടെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് സമാനമായ അനുഭവം നേരിട്ടതായി വാർത്തകളില്‍ കണ്ടു. ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് തുറന്നെഴുതുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ വര്‍ഷങ്ങളായി അറിയാം. 2023 സെപ്റ്റംബറില്‍, അദ്ദേഹം ഇന്‍സ്റ്റഗ്രാം വഴി ബന്ധം പുനഃസ്ഥാപിച്ചു. അദ്ദേഹം എനിക്ക് സന്ദേശം അയച്ചു, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അഡ്മിന്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും സ്വകാര്യത ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ് അദ്ദേഹം എന്റെ ടെലിഗ്രാം നമ്ബര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ വിശ്വസിച്ച് ഞാന്‍ നമ്ബര്‍ നല്‍കി.
അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സ്‌നേഹപൂര്‍വ്വം സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും എന്റെ കരിയറിന്് തടസ്സമാകില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനല്‍കുകയും എന്റെ ഭാവി ലക്ഷ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഞാൻ ഇക്കാര്യം എന്റെ കുടുംബവുമായി പങ്കുവെച്ചു. പക്ഷെ കുടുംബത്തിന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ തിരക്കിയപ്പോള്‍, അദ്ദേഹത്തിന് ശോഭനമായ രാഷ്ട്രീയ ഭാവിയുണ്ടെന്ന് പലരും പറഞ്ഞു. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍, എന്റെ കുടുംബം തീരുമാനവുമായി മുന്നോട്ട് പോകാന്‍ സമ്മതിച്ചു. ഞാന്‍ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു, അടുത്ത അവധിക്കാലത്ത് അദ്ദേഹം ബന്ധുക്കളോടൊപ്പം എന്റെ വീട് സന്ദര്‍ശിക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കി.
ഞാന്‍ അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലേക്ക് പോയപ്പോള്‍, എന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മുമ്ബ് എന്നെ സ്വകാര്യമായി കാണണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. ഭാവി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞു. ഫെനി നൈനാന്‍ എന്ന സുഹൃത്തിനൊപ്പമാണ് അദ്ദേഹം എത്തിയത്, ഫെനിയാണ് കാര്‍ ഓടിച്ചിരുന്നത്.
അവര്‍ എന്നെ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി. സ്ഥലം ഒരു സുഹൃത്തിന്റേതാണെന്നും അവിടെവെച്ചുള്ള കൂടിക്കാഴ്ച നമ്മുടെ സ്വകാര്യത സംരക്ഷിക്കുമെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് ഞാന്‍ അദ്ദേഹത്തോടൊപ്പം അകത്തേക്ക് പോയി.എന്നാല്‍, ഒരു മുറിയിലേക്ക് കടന്നപ്പോള്‍ ഒന്നും സംസാരിക്കുകപോലും ചെയ്യാതെ അദ്ദേഹം ബലം പ്രയോഗിച്ച് ഞാനുമായി ശാരീരിക ബന്ധത്തിന് ശ്രമിച്ചു. തയ്യാറല്ലെന്നും സമയം ആവശ്യമാണെന്നും വ്യക്തമായി പറഞ്ഞുകൊണ്ട് ഞാന്‍ എതിര്‍ത്തു. വിവാഹം കഴിക്കാന്‍ പോകുന്ന ‘കമിതാക്കള്‍ക്കിടയില്‍’ അത്തരം അടുപ്പം ‘സ്വാഭാവികം’ ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ എതിര്‍പ്പുകള്‍ അവഗണിച്ചു.
എതിർപ്പ് വകവയ്ക്കാതെ അയാള്‍ എന്നെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അയാള്‍ നിർബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു. അതിന്റെ ഫലമായി എനിക്ക് കടുത്ത പരിഭ്രാന്തി ഉണ്ടായി. എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടായി. അസഹനീയമായ ശാരീരികാഘാതത്തിന് കാരണമായി. എന്നെ അത് പൂർണമായും തകർത്തുകളഞ്ഞു. ശേഷം, എനിക്ക് കഠിനമായ ശാരീരിക വേദന അനുഭവപ്പെട്ടു. എന്റെ ശരീരത്തില്‍ നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായി. പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, എന്നെ ഉള്‍പ്പെടെ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നല്‍കാൻ അനുവദിക്കില്ലെന്നും അദ്ദേഹം തണുപ്പൻ മട്ടില്‍ പറഞ്ഞു. ഞാൻ തകർന്നുപോയി’, പരാതിക്കാരി പറയുന്നു.
