
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്.പരാതി അയച്ച മെയില്‍ ഐഡിയിലേക്കാണ് തിരിച്ച് നോട്ടീസ് മെയില്‍ ചെയ്തത്. മൊഴി നല്‍കാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പരാതിക്കാരിയുടെ മറുപടി ലഭിച്ചാല്‍ ഉടൻ തന്നെ മൊഴിയെടുക്കാനാണ് നീക്കം.
ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരായ രണ്ടാമത്തെ പരാതിക്കാരി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്ക് ഇവർ ഇ മെയില്‍ മുഖേനയാണ് പരാതി അയച്ചത്. കെപിസിസി അധ്യക്ഷൻ അദ്ദേഹത്തിന് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും ഡിജിപി ഇത് രാഹുലിന്റെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കുകയുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി, ക്രൂരപീഡനത്തിന് ഇരയാക്കി. ഗർഭം ധരിക്കാൻ നിർബന്ധിച്ചു. ഹോം സ്റ്റേയില്‍ എത്തിച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് രാഹുലിനെതിരായ പരാതിയില്‍ പറയുന്നത്.

