കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാതിരുന്ന സൈബർ സെൽ ഡിവൈ എസ് പിക്കെതിരെയാണ് കോടതി രൂക്ഷ വിമർശം നടത്തിയത്. ഡി വൈ എസ് പി ഹാജരാകാത്ത സാഹചര്യത്തിൽ അപകട ദിവസത്തെ സി സി ടി വി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡി വി ഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ആവശ്യമായ ഉപകരണം സഹിതം പോലീസ് ഹൈടെക് സെൽ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയുടേതാണ് ഉത്തരവ്.

അന്വേഷണ സംഘം തെളിവായി ഹാജരാക്കിയിരുന്ന സി സി ടി വി ദൃശ്യങ്ങളടങ്ങിയ സി ഡി കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ സിറ്റി സൈബർ സെൽ ഡിവൈ എസ് പി യോട് ഹാജരാകാൻ കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഡി വൈ എസ് പി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലായിരുന്ന കോടതിയുടെ വിമർശനം. ഡിവൈ എസ് പിയുടെ നിഷ്ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിർവഹണത്തെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

ഡി വൈ എസ് പി കോടതിയിൽ ഹാജരാകുകയോ സമയം തേടി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. സർക്കാർ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഡിവൈ എസ് പി ഹാജരാകാനാണ് കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നത്. ഫോറൻസിക് പരിശോധനക്ക് മുമ്പേ ഡി വി ഡികൾ കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് ഫെബ്രുവരി രണ്ടിന് കോടതിയിൽ സമർപ്പിച്ചിരുന്നു. ഹാഷ്വാല്യു മാറുമോയെന്ന് ഫോറൻസിക് അഭിപ്രായ റിപ്പോർട്ട് ്രൈകംബ്രാഞ്ച് എസ് പി ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

കോടതി നൽകിയ രണ്ട് ചോദ്യാവലിക്ക് ഫോറൻസിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഫെബ്രുവരി രണ്ടിനകം കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി എ ഷാനവാസിനോടാണ് വ്യക്തതാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. അപ്രകാരമാണ് ഫോറൻസിക് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഹാജരാക്കിയത്. ഡി വി ഡി പകർപ്പുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് പ്രകാരം പകർപ്പുകളെടുക്കാൻ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.