ലക്ഷദ്വീപിലെ സാഹചര്യം സ്ഫോടനാത്മകം: ഇ ടി

ലക്ഷദ്വീപിലെ സാഹചര്യങ്ങൾ സ്ഫോടനാത്മകമാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി.

 

അനുദിനം വഷളായികൊണ്ടിരിക്കുന്ന അവിടത്തെ സാഹചര്യങ്ങൾ പലപ്പോഴും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അതിൽ ഇടപെടാൻ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പുതിയ സാഹചര്യത്തിൽ രണ്ട് സർക്കാരുകളുടെയും ശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി പ്രധാനമന്ത്രി, മുഖ്യ മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്ക് ഇ. ടി അടിയന്തര സന്ദേശം അയച്ചു.

രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് ഉണ്ടായിരുന്ന എയർ ആംബുലൻസ് സംവിധാനം നിർത്തിവെക്കാനുള്ള എല്ലാ കുബുദ്ധികളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. അതിന് പുറമെ ഇപ്പോൾ പിരിച്ചുവിട്ട താത്കാലിക ജീവനക്കാർക്ക് പുറമെ ബാക്കിയുള്ളവരെയും പ്രവർത്തനക്ഷമതയുടെ പേരിൽ മാർക്കിടൽ സംവിധാനം കൊണ്ട് വന്ന് പിരിച്ചുവിടാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അത് കൂടാതെ ബംഗാര ദ്വീപും ഗസ്റ്റ് ഹൗസും മറ്റും സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നും ഇ. ടി കത്തിൽ ചൂണ്ടിക്കാട്ടി.