ടി.പി ആർ കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം,​ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ സോഫ്ട്‌‌വെയർ

ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശയപ്പെട്ടു.

ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി ഞായർ ദിവസങ്ങളിൽ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.

ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫീസ് അടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.