വരുമാനമില്ലാതെ നട്ടം തിരിഞ്ഞ് ജനം, ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ കേരള പൊലീസ് പിരിച്ചെടുത്തത് 35 കോടി

ജനുവരി ഒന്നു മുതൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ് ഇത്രയും പിഴ ഈടാക്കിയത്. 82630 പേർക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ദിവസങ്ങളായി ജോലിയും വരുമാനവുമില്ലാതെ സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ ഫൈൻ അടിച്ച് കീശ വീർപ്പിച്ച ഒരു വകുപ്പുണ്ട് കേരള സർക്കാരിന്. പൊലീസ് വകുപ്പെന്ന് അധികം ആലോചിക്കാതെ തന്നെ ഉത്തരം പറയാം. 35 കോടിയിലധികം രൂപയാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വർഷം ഇതുവരെ പൊലീസ് ഈടാക്കിയത്.

ജനുവരി ഒന്നു മുതൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ് ഇത്രയും പിഴ ഈടാക്കിയത്. 82630 പേർക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് നിയന്ത്രങ്ങൾ ലംഘിച്ചാൽ കേരള പകർച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. 500 മുതൽ 5000വരെ പിഴ ചുമത്താം. അങ്ങനെ കഴിഞ്ഞ അഞ്ചു മാസവും എട്ട് ദിവസത്തിനുമുള്ളിൽ പൊലീസിന് പിഴയിനത്തിൽ കിട്ടിയത് 35,17,57,048 രൂപയാണ്.

ഇപ്പോൾ തുടരുന്ന ലോക്ക്ഡൗൺ കാലയളവിലാണ് റിക്കോർഡ് പിഴ പിരിച്ചത്. 1,96,31,100 രൂപയാണ് ഈ ലോക്ഡൗൺ കാലത്ത് പിഴയീടാക്കിയത്. മാസ്‌ക്കില്ലെങ്കിൽ 500 രൂപ. കൊവിഡ് മാനദണ്ഡങ്ങൾ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, നിയന്ത്രണങ്ങൾ ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയും വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 രൂപയുമാണ് പിഴ.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവിൽ നിന്നുള്ള പിഴ അടയക്കാനായി മാത്രം മാർച്ചിൽ എല്ലാം ജില്ലകളിലും പൊലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു. ഓരോ ദിവസവും പിരിക്കുന്ന പിഴത്തുക സ്‌റ്റേഷനുകൾ ഈ അക്കൗണ്ടിലേക്ക് അടക്കും. എല്ലാ മാസവും ആദ്യം ജില്ല എ‌സ്പിമാർ ഈ തുക പരിശോധിച്ച് ട്രഷറിയിലേക്ക് മാറ്റും.