സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ ലഘൂകരിക്കും; മദ്യശാലകൾ തുറക്കും; ഇളവുകൾ അറിയാം

ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയിൽ കുറഞ്ഞെന്നും നാളെ മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആർ 30ന് മുകളിലുള്ള സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും.

 

സംസ്ഥാനം മൊത്തെടുത്താൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്‍റ് സോണായി തിരിച്ച് കർശനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ടിപിആർ അധികം ഉയർന്നതല്ലെങ്കിലും അധിക ടിപിആർ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം.

ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയിലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിലവിലുളളത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുളളത് പോലെ തിങ്കള്‍,ബുധന്‍, വെളളി മാത്രമായി തുടരും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങളുടെ കടകള്‍ തുറക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാം.

 

ഇളവുകൾ

 

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍ തുടരും

 

അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

 

ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ.

 

ഷോപ്പിങ് മാളുകൾ തുറക്കില്ല.

 

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും.

 

ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല.

 

അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം

 

സെക്രട്ടേറയറ്റിൽ 50 ജീവനക്കാർ ഹാജരാകണം.

 

വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

 

 

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളിളെ ഇന്നത്തെ കണക്ക്.