മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സുഹൃത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണാർക്കാട്ടേക്ക് മാറ്റും. മഹേഷിനും, സജീറിനുമെതിരെ നേരത്തെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.