സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീർന്നു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള പല ജില്ലകളിലും വാക്‌സിന്‍ ഇല്ല. അതിനാൽ പല ജി‌‌ല്ലകളിലും നാളെ വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒന്നാം ഡോസ് നല്‍കിയതിലും രണ്ടാം ഡോസ് നല്‍കിയതിലും നമ്മള്‍ ഉയര്‍ന്നു തന്നെയാണുള്ളത്- മന്ത്രി പറഞ്ഞു.

18-ാം തീയതിക്കുശേഷം സംസ്ഥാനത്തിനു കുറച്ച് അധികം വാക്‌സിന്‍ ലഭിച്ചിരുന്നു. വാക്‌സിന്‍ ലഭിക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നല്‍കുന്നുണ്ടായിരുന്നു. ഈ ആഴ്ച വാക്‌സിന്‍ കിട്ടിയതിന്റെ തോത് അനുസരിച്ച് നല്ല രീതിയില്‍ വാക്‌സിന്‍ വിതരണം ചെയ്യാനായി-മന്ത്രി പറഞ്ഞു.കേരളത്തിനുവേണ്ടി വാക്‌സിന്‍ മേടിച്ചു തരാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു.

വാക്‌സിന്‍ തീര്‍ന്നു എന്നു പറയുന്നത് മാധ്യമങ്ങളുമായി ചേര്‍ന്നു നടത്തുന്ന കുപ്രചരണമാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

അടുത്ത മാസം 60 ലക്ഷം വാക്‌സിന്‍ കേരളത്തിനു ആവശ്യമുണ്ട്. കേരളത്തില്‍ കോവിഡ് വരാത്തവരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണ്. ഇതിനുകാരണം കേരളത്തിന്റെ പ്രതിരോധ സംവിധാനം അത്ര ശക്തമാണെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വാക്‌സിനേഷന്‍ മാത്രമാണ് ഏക പോംവഴി-മന്ത്രി പറഞ്ഞു.