കടകളില്‍ നിബന്ധനകള്‍ പ്രദർശിപ്പിക്കണം; പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിലായി. കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ‍ ആദ്യദിവസം പരിശോധന ഒഴിവാക്കി. നിബന്ധനകൾ ‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിബന്ധനകൾ പ്രദർശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.

ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാമെന്ന ഇളവ് ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ഇളവ് നിലവില്‍ വന്നതോടെ വ്യാപാരികള്‍ കടകള്‍ തുറന്നു. ആര്‍.ടി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്,രണ്ടാഴ്ച മുമ്പ് വാക്സിന്‍ ആദ്യ ഡോസ് എടുത്തതിന്‍റെ രേഖ, ഒരു മാസം മുമ്പ് കോവിഡ് വന്ന് ഭേദമായതിന്‍റെ രേഖ എന്നിവയിലേതെങ്കിലും ഒന്നുള്ളവർക്കേ സർക്കാർ ഉത്തരവ് അനുസരിച്ച് കടകളില്‍ കയറാനാകൂ.

ഇതിനിടെ വ്യാപാരികള്‍ക്ക് കടകള്‍ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശം പൊലീസ് പുറത്തിറക്കി.

കടകളില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ പ്രദർശിപ്പിക്കണം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തതായി ഉറപ്പാക്കണം. കടക്കുള്ളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം പ്രദർശിപ്പിക്കണം എന്നിവയാണ് നിര്‍ദേശം. സർക്കാർ നിര്‍ദേശങ്ങള്‍ പ്രായോഗികമാണോയെന്ന് പരിശോധിക്കുകയാണെന്ന് വ്യാപാര ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതു മാധവൻ പറഞ്ഞു.

ജനസംഖ്യാനുപാതികമായി രോഗികളുടെ എണ്ണത്തെ ആശ്രയിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പലയിടത്തും ആദ്യ ദിവസം ആശയകുഴപ്പം നിലനില്‍ക്കുകയാണ്. തദ്ദേശ സ്ഥാപനത്തെ മുഴുവനായി കണക്കാക്കിയാണോ അതോ വാർഡ് അടിസ്ഥാനത്തിലാണോ കണക്ക് കൂട്ടേണ്ടതെന്നായിരുന്നു പ്രധാന ആശയകുഴപ്പം. ആരോഗ്യ വിദഗ്ധരില്‍ ഒരു വിഭാഗം പൂർണമായും നിര്‍ദേശങ്ങള്‍ പ്രായോഗികമാണോയെന്ന ചോദ്യവും ഉയര്‍ത്തുന്നു.