ചിയേഴ്സ് പറഞ്ഞ് കെഎസ്ആർടിസിയും ബെവ്കോയും, സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.
കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നത്.

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണ ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഇത്തരമൊരു നിർദേശം വെച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമിച്ച് നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം.

തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ കെട്ടിടം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽ‍പനശാലകൾ പ്രവർത്തിക്കുന്നത്. ഉയർന്ന വാടകയാണ് നൽകുന്നത്. ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുമെന്നതിന് പുറമെ മദ്യം വാങ്ങുന്നവർക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.

കെഎസ്‌ആർടിസി സ്‌റ്റാൻഡുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്ന്‌ ഗതാഗത മന്ത്രി ആൻറണി രാജു. യാത്രക്കാർക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകൾ ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‌ അനുമതി നൽകും. കെഎസ്‌ആർടിസിയുടെ കെട്ടിടങ്ങൾ ലേലത്തിനെടുത്ത്‌ മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.

ടിക്കറ്റ്‌ ഇതര വരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആർടിസി സ്വീകരിക്കും. സ്‌റ്റാൻഡിൽ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു