നിപ ഭീതിക്കിടെ ചര്‍ദ്ദിയും തലവേദനയും വന്ന് മലപ്പുറത്ത് 14കാരി മരിച്ചു.

മലപ്പുറം: നിപ ഭീതിക്കിടയില്‍ ചര്‍ദ്ദിയും തലവേദനയും ബാധിച്ച് മലപ്പുറത്തു 14വയസ്സുകാരി മരണപ്പെട്ടു. കാവനൂര്‍ വടശ്ശേരി നരിക്കോട്ടുചാലില്‍ പുള്ളിച്ചോല ആസ്യയുടെ മകള്‍ സന ഫാത്തിമ (14) ആണ് മരിച്ചത്. വടശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അതേ സമയം നിപ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണപ്പെട്ട കുട്ടിയുടെ സ്രവം പൂണെ വൈറോളജി ലബോറട്ടറിയിലേക്കയച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് നിപ ബാധയില്ലെന്നും കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്നും കണ്ടെത്തിയിട്ടുണ്ട്.


മരണം സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍മാരുടെ അവലോകന യോഗം നടന്നു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട്, നിപ നോഡല്‍ ഓഫീസര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് വിഭാഗങ്ങളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.