ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവെട്രാക്കിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. മൃതദേഹം രാജുവിന്‍റേതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അര്‍ഹനാണെന്നും ഉടന്‍ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയതും.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്. ആറ് വയസുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിന് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്.

പ്രതിയെ കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ നടത്തിയിട്ടും കാര്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാളുടെ ചിത്രങ്ങളും അടയാളങ്ങളും പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രാജുവിന്‍റെ ബന്ധുക്കളെ വിശദമായി ചോദ്യംചെയ്‌തെന്നും ഇയാള്‍ക്കൊപ്പം അവസാനം കണ്ടയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ക്യാമറകള്‍ അരിച്ചുപെറുക്കിയിട്ടും രാജുവിന്‍റെ വളരെക്കുറച്ച് ദൃശ്യങ്ങള്‍ മാത്രമേ പൊലീസിന് ലഭിച്ചിരുന്നുള്ളൂ.

രാജുവിനെ കണ്ടെത്താന്‍ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി. വി സി. സജ്ജനാര്‍ പ്രതികരിച്ചിരുന്നു. കോര്‍പ്പറേഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജുവിന്‍റെ ചിത്രം സഹിതമുള്ള നോട്ടീസുകള്‍ കോര്‍പ്പറേഷന്‍ സംസ്ഥാനമാകെ പതിക്കുയും ചെയ്തിരുന്നു. 2019-ല്‍ ഹൈദരാബാദില്‍ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെയും ഏറ്റുമുട്ടലില്‍ വധിച്ച പൊലീസ് സംഘത്തിന്റെ തലവനായിരുന്നു സജ്ജനാര്‍. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചെന്നായിരുന്നു അന്ന് സൈബരാബാദ് പൊലീസ് കമ്മീഷണറായിരുന്ന സജ്ജനാറിന്റെ വിശദീകരണം. ഈ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.