തിരുനാവായ-തവനൂർ പാലം, നിർമ്മാണം മാർച്ചിൽ; കെ ടി ജലീൽ എംഎൽഎ
തിരുനാവായ-തവനൂർ പാലം നിർമ്മാണം മാർച്ചിൽ തുടങ്ങും കെ ടി ജലീൽ എംഎൽഎ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ്.
ഫെയ്സ് ബുക്ക് പോസ്റ്റ്
തിരുനാവായ-തവനൂർ പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികളുടെ കരാർ നാൽപത്തി എട്ടേമുക്കാൽ കോടി (48,88,13,540.31) രൂപക്കാണ് കേരളത്തിലെ പ്രശസ്ത കൺസ്ട്രക്ഷൻ സ്ഥാപനമായ ഊരാളുങ്ങൽ ലേബർ കോൺട്രാക്ട് കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
2010 ൽ ഞാൻ കുറ്റിപ്പുറത്തെയും അബ്ദുള്ളക്കുട്ട്യാക്ക തിരൂർ മണ്ഡലത്തെയും പ്രതിനിധീകരിച്ചിരുന്ന കാലത്താണ് ഞങ്ങളുടെ ആവശ്യം പരിഗണിച്ച് അന്നത്തെ വി.എസ് സർക്കാരിലെ ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക്ക് ബഡ്ജറ്റിൽ ആദ്യമായി ഇതിനാവശ്യമായ പണം വകയിരുത്തിയത്. പിന്നീട് വന്ന സർക്കാർ അക്കാര്യത്തിൽ ഒരടിപോലും മുന്നോട്ട് പോയില്ല. അതിനുശേഷം ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ തിരുവനാവായ- തവനൂർ പാലത്തിന് സ്വാഭാവിക ജീവൻ തിരിച്ചു കിട്ടി. ആ മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ നടത്തിയ ഇടപെടലിനെ തുടർന്ന് പാലം നിർമ്മാണത്തിനാവശ്യമായ 42 കോടി രൂപ ‘കിഫ്ബി’ യിൽ നിന്ന് വകയിരുത്തിച്ച് ഭരണാനുമതി ലഭ്യമാക്കി.
സാമൂഹ്യാഘാത പഠനത്തിനും സർക്കാർ ഉത്തരവിട്ടു. മണ്ണു പരിശോധനയും നടന്നു. അപ്രോച്ച് റോഡിന് ആവശ്യമായി വരുന്ന സ്ഥലം ഏറ്റെടുക്കാൻ മൂന്ന് കോടിയിലധികം രൂപ സർക്കാർ നീക്കിവെച്ചു. ഒരാളെയും പ്രയാസപ്പെടുത്താതെ തവനൂർ വില്ലേജിൽ നിന്ന് പത്ത് പേർക്കും തിരുനാവായ വില്ലേജിൽ നിന്ന് മൂന്ന് പേർക്കും അവരവരുടെ ഭൂമിക്ക് പൊന്നും വില നൽകി സ്ഥലം RBDC ഏറ്റെടുത്തു. ഇനി എഗ്രിമൻ്റ് വെച്ച് പ്രവൃത്തി ഉടൻ തുടങ്ങാനുള്ള പുറപ്പാടിലാണ്.
തിരുനാവായ തവനൂർ പാലത്തിനുള്ള പ്രയത്നത്തിൽ നന്ദിയോടെ ഓർക്കേണ്ട പേരാണ് സ: എ. വിജയരാഘവൻ്റേത്. അദ്ദേഹം ആദ്യാവസാനം ആത്മാർത്ഥമായി ഈ ഉദ്യമത്തിൽ സഹായിച്ചു. ഒന്നാം പിണറായി ഗവൺമെൻ്റിലെ ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക്കും അകമഴിഞ്ഞ പിന്തുണ തന്നു. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ഉള്ളറിഞ്ഞ് കൂടെ നിന്നു. കുറ്റിപ്പുറം പാലത്തിനും ചമ്രവട്ടം പാലത്തിനുമിടയിൽ ഏതാണ്ട് ഒൻപത് കിലോമീറ്ററിന് ഇടയിലാണ് പുതിയ പാലം നിലവിൽ വരാൻ പോകുന്നത്.
ഭാരതപ്പുഴക്ക് കുറുകെ അപ്രോച്ച് റോഡുകൾ ഉൾപ്പടെ 1180 മീറ്റർ (800 മീറ്റർ പാലം, 380 മീറ്റർ അപ്രോച്ച് റോഡ് ) നീളത്തിൽ നിർമ്മിക്കുന്ന ഈ ബ്രിഡ്ജ് ത്രിമൂർത്തി സംഗമ സ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും. സാമൂതിരിയുടെ മാമാങ്കദേശവും കേളപ്പജിയുടെ പ്രവത്തന മണ്ഡലവും തുന്നിച്ചേർക്കപ്പെടുന്ന വികസന പദ്ധതി എന്ന പ്രത്യേകതയും തിരുനാവായ-തവനൂർ പാലത്തിനുണ്ട്. ആദ്യം പഴയ കുറ്റിപ്പുറത്തെയും പിന്നീട് പുതിയ തവനൂർ മണ്ഡലത്തെയും പ്രതിനിധാനം ചെയ്ത ജനപ്രതിനിധി എന്ന നിലയിൽ രണ്ടു കരകളെ ഒരു കരളാക്കുന്ന സ്വപ്നതുല്യമായ ഈ പാലം പദ്ധതി പ്രയോഗ തലത്തിലേക്ക് നീങ്ങുമ്പോൾ ഉള്ള സന്തോഷവും ആഹ്ളാദവും വാനോളം വരും. നിർമ്മാണ പ്രവൃത്തികൾ മാർച്ചിൽ ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷ.
ബഹുമാന്യനായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പാലത്തിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിക്കും. എടപ്പാൾ ഫ്ലൈ ഓവർ പണി പൂർത്തിയായി നാടിന് സമർപ്പിച്ച് കഴിഞ്ഞു. മേൽപാലം എടപ്പാളിന് ഊരാക്കുടുക്കാകും എന്ന് ദുരാഗ്രഹിച്ചവരുടെ “മോഹം” പൂവണിഞ്ഞില്ല.
അടുത്തത് ഏകദേശം ഒരു കിലോമീറ്റർ കോൾനിലങ്ങൾക്ക് മുകളിലൂടെ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കോലൊളമ്പ്-മാറഞ്ചേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിൻ്റെ പൂർത്തീകരണമാണ്. അതുകഴിഞ്ഞാൽ തിരുനാവായ-തവനൂർ പാലവും നായർതോട് പാലവും പ്രയോഗതലത്തിൽ കൊണ്ട് വരും. അവ കഴിയുമ്പോഴേക്ക് പടിഞ്ഞാറേക്കര-പൊന്നാനി ഹൗറ മോഡൽ അഴിമുഖ ബ്രിഡ്ജും യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
സ്വപ്നങ്ങൾ കാണണം. പിന്നെ അതിന് ചിറകുകൾ നൽകണം. അവസാനം ജനങ്ങളുടെ കൺമുന്നിൽ സത്യമായി അവ പുലർത്തണം. ഈ വികസന വഴിയിലൂടെയുള്ള പ്രയാണത്തിൽ എല്ലാവരും കൂടെയുണ്ടാകണം.