ഭരണത്തുടര്‍ച്ചയില്‍ സിപിഐഎമ്മിന്റെ ബംഗാള്‍ റെക്കോര്‍ഡ് ‘എത്തിപ്പിടിച്ച്’ ഗുജറാത്തില്‍ ബിജെപി

34 വര്‍ഷം തുടര്‍ഭരണമെന്ന ബംഗാളിലെ സിപിഐഎമ്മിന്റെ റെക്കോര്‍ഡിന് അരികിലേക്ക് എത്തിപ്പിടിക്കുകയാണ് ഗുജറാത്തില്‍ ബിജെപി. 1977 -2011 വരെ നീണ്ട 34 വര്‍ഷം സിപിഐഎം ബംഗാളിനെ പ്രതിനിധീകരിച്ചു. ആ റെക്കോര്‍ഡിന് അരികിലേക്ക് കുതിക്കുകയാണ് ഗുജറാത്തില്‍ ബിജെപി.

1955 മുതല്‍ നിലവില്‍ 27 വര്‍ഷം തുടര്‍ച്ചയായി ഗുജറാത്തില്‍ ഭരണം നടത്തിയ ബിജെപി വീണ്ടും അധികരാത്തിലെത്തിയതോടെ 32 വര്‍ഷത്തിലേക്ക് നടന്നടുക്കും. ഇതോടെ ബിജെപി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ സിപിഐഎം നേതൃത്വം കൊടുത്ത ബംഗാള്‍ സര്‍ക്കാരിന്റെ റെക്കോര്‍ഡിനരികില്‍ നേരിയ വ്യത്യാസത്തോടെ എത്തും.

1995 ലാണ് ബിജെപി ‘നേതൃത്വം’ കൊടുക്കുന്ന സര്‍ക്കാര്‍ ആദ്യമായി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. അതിന് മുന്‍പ് 1990ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് 70 സീറ്റുകളുമായി ജനതാദളും 67 സീറ്റുകളുമായി ബിജെപിയും സഖ്യം ചേര്‍ന്ന് അധികാരത്തിലേറി. അന്ന് ജനതാദളിന്റെ ചിമാന്‍ഭായ് പട്ടേല്‍ മുഖ്യമന്ത്രിയാവുകയും, ബിജെപിയുടെ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. അത്തരത്തില്‍ ബിജെപി പിന്തുണയോടെയുള്ള സര്‍ക്കാരുകളുടെ എണ്ണം നോക്കുകയാണെങ്കില്‍ ഗുജറാത്തിലൂടെ സിപിഐഎമ്മിന്റെ ബംഗാള്‍ റെക്കോര്‍ഡ് മറികടക്കാം. അങ്ങനെയെങ്കില്‍ ബിജെപി കൂടി പങ്കാളിയായ സര്‍ക്കാര്‍ 32 വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ സിപിഐഎമ്മിന്റെ ബംഗാള്‍ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാമെന്നും ബിജെപി ക്യാമ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

1995 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി അധികാരത്തിലേറി. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി. പിന്നീട് കേശുഭായി പട്ടേലിന് ആരോഗ്യ പ്രശ്നങ്ങള്‍ വന്നതോടെ തൊട്ടടുത്ത ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചില സീറ്റുകള്‍ നഷ്ടമായി. അങ്ങനെ ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിന്റെ ചുമതലയുമായി മോദി രംഗപ്രവേശനം ചെയ്തു. തൊട്ടടുത്ത വര്‍ഷം ഗോദ്ര ട്രെയിന്‍ കത്തിക്കലും ഗുജറാത്ത് കലാപവും സംഭവിച്ചു. വിമര്‍ശനങ്ങള്‍ അതിരൂക്ഷമായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന മോദി തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ കാലാവധി തീരാന്‍ വെറും 8 മാസം ശേഷിക്കെയായിരുന്നു ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റ കക്ഷിയായി അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 51 സീറ്റിലേക്ക് ചുരുങ്ങി. അന്ന് മുതല്‍ ഇന്ന് വരെ ഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടമാണ്.