തിരൂരില്‍ കെട്ടിട വരാന്തയില്‍ കോഴിക്കോട് സ്വദേശി മരണപ്പെട്ട സംഭംവം കൊലപാതകം; പ്രതി അറസ്റ്റില്‍ 

തിരൂര്‍: തിരൂര്‍ കെജി പടിയിലെ കെട്ടിടത്തിന് സമീപം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയയാളുടേത് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസക്കോയ(45)എന്ന രജനിയെ കൊലപ്പെടുത്തിയ കേസില്‍ താനൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഹംസയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. മരണപ്പെട്ട സ്ഥലത്ത് രക്തക്കറകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയം ഉടലെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇതില്‍ ആബിദ് മരണപ്പെട്ട ഹംസക്കോയ എന്ന രജനിയെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മരണകാരണം ശക്തമായ ചവിട്ടേറ്റുണ്ടായ ആന്തരിക പരിക്കാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

പ്രതിയെ ഞായറാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ ഡിവൈ.എസ്.പി പി.പി ഷംസിന്റെ മേല്‍നോട്ടില്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.