ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വാഗ്ദാനം; 46 ലക്ഷം തട്ടിയ പ്രതി മധ്യപ്രദേശില്‍ നിന്ന് പിടികൂടി

പത്തനംതിട്ട: ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് കേരള പൊലീസ് പിടികൂടി.46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആറന്മുള സ്വദേശിയായ പരാതിക്കാരനെ ക്രിപ്റ്റോ ട്രേഡിംഗിന് എന്ന് വിശ്വസിപ്പിച്ച്‌ ടെലഗ്രാം ഗ്രൂപ്പിലേക്ക് ഉള്‍പ്പെടുത്തി. ഇരട്ടി ലാഭം കിട്ടുമെന്നായിരുന്നു വാഗ്ദാനം. 100 ഡോളറിന് 24 മണിക്കൂറില്‍ 1000 ഡോളർ തിരികെ എന്നായിരുന്നു തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. അങ്ങനെ പലതവണയായി 46 ലക്ഷം രൂപ അടിച്ചെടുത്തു. പിടിയിലായ മാനവേന്ദ്രസിംഗിന്‍റെയും കൂട്ടുപ്രതികളുടെയും അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.