ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്ന് നടി രഞ്ജിനി

കൊച്ചി: റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാണ് ആദ്യം മുതല്‍‌ പറഞ്ഞത് എന്ന് നടി രഞ്ജിനി. പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല.എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തന്‍റെ ലീഗല്‍ ടീമിനോട് ഉപദേശം തേടി പറയാം എന്നാണ് കരുതുന്നത് എന്ന് രഞ്ജിനിപറഞ്ഞു.

ഡബ്യൂസിസിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍ അവരെ അഭിനന്ദിക്കുന്നു. താന്‍ വ്യക്തിപരമായ എന്‍റെ ആശങ്കയിലാണ് കോടതിയിലേക്ക് പോകുന്നത്. ഐസിസി പോലുള്ള സമിതിയൊന്നും ഒരിക്കലും സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഈ രംഗത്തെ പ്രയാസങ്ങള്‍ തന്നെയാണ് താന്‍ കമ്മിറ്റിക്ക് മുന്നിലും പറഞ്ഞത് എന്നും രഞ്ജിനി പറഞ്ഞു. ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്നും രഞ്ജിനി പറഞ്ഞു.

അതേ സമയം ഇന്ന് ഉച്ചയ്ക്ക് ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരുന്നു. കേസ് തള്ളിയതിന് പിന്നാലെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹ‍ർജി ഫയല്‍ ചെയ്യാൻ നിർദ്ദേശം നല്‍കിയ കോടതി, സ്റ്റേ ഉത്തരവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.

നിർമ്മാതാവ് സജിമോൻ പാറയില്‍ സമർപ്പിച്ച അപ്പീല്‍ ഹർജിയും ഡിവിഷൻ ബെഞ്ചിൻ്റെ മുന്നിലേക്ക് എത്തിയില്ല. ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം. ആക്ടിങ് ചീഫ് ജസ്റ്റിസിനെ ചേംബറില്‍ ചെന്ന് കാണാൻ സജിമോനും അഭിഭാഷകനും അനുമതി ഉണ്ടായിരുന്നെങ്കിലും ഇവർ അതിന് തയ്യാറായില്ല.

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവര്‍ക്കാണ് സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോ‍ർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.