ആശുപത്രിയില്‍ പറഞ്ഞത് കാല്‍വഴുതി വീണതെന്ന്, ഡോക്ടര്‍മാരുടെ പരിശോധനക്ക് പിന്നാലെ തെളിഞ്ഞത് കൊലപാതകം, പ്രതി പിടിയില്‍

തൃശൂര്‍: കുന്നംകുളം ബൈജു റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.ഒഡീഷ സ്വദേശി പത്മനാഭ ഗൗഡ (33)യാണ് മരിച്ചത്. സംഭവത്തില്‍ കൂടെ താമസിക്കുന്ന ഒഡീഷ സ്വദേശി ഭക്താറാം ഗൗഡ (29) യെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 15 ന് രാത്രി ഒമ്ബതിനായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം ബൈജു റോഡിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇരുവരും ഒഡീഷയില്‍ ഒരേ ഗ്രാമത്തിലുള്ളവരാണ്. മരിച്ച പത്മനാഭ ഗൗഡ ഓഗസ്റ്റ് 15 നാണ് കുന്നംകുളത്ത് വന്നത്. അന്നേദിവസം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തിനിടെ ഭക്തറാം ഗൗഡ, പത്മനാഭ ഗൗഡയെ തലയിലും മുഖത്തും മര്‍ദിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാല്‍ വഴുതി വീണ് പരുക്കേറ്റതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മര്‍ദനത്തിലാണ് പരുക്കേറ്റതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.