കുഞ്ഞിനെ കൈമാറിയെന്ന അമ്മയുടെ വാദം പെരുംനുണ? കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍.കുഞ്ഞ് ജീവനോടെ ഇല്ലെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതി കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞത് നുണയാണെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയായ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി വ്യക്തമാക്കി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല. സാമ്ബത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവർക്ക് നല്‍കിയതെന്നാണ് യുവതി പറഞ്ഞതെന്നും വളര്‍ത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്ബര്‍ ഷില്‍ജ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് യുവതി പറഞ്ഞതെന്നും വാര്‍ഡ് മെമ്ബര്‍ പറഞ്ഞു.

പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ പ്രസവിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്ബറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്ബര്‍ ഷില്‍ജ അറിയിച്ചതനുസരിച്ച്‌ പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്.