പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ മുച്ചക്ര സൈക്കിളുമായെത്തി ദീപസ്തംഭം മുറിച്ച്‌ കടത്താൻ ശ്രമം; നാട്ടുകാര്‍ കണ്ടപ്പോള്‍ ഓടി

തൃശൂർ: പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും.ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

പുതുമനശ്ശേരി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ദീപ്തംഭമാണ് ഇതര സംസ്ഥാന തൊഴിലാളികളികള്‍ മുറിച്ച്‌ കടത്താൻ ശ്രമിച്ചത്. മുച്ചക്ര സൈക്കിളില്‍ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളില്‍ ഒരാള്‍ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തില്‍ ജോലികള്‍ നടക്കുന്നതിനാല്‍ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാല്‍ സംശയം തോന്നിയ പരിസരവാസിയായ യുവാവാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരെ അറിയിച്ചത്.

നാട്ടുകാർ ഇടപെട്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതിയെ തിരിച്ചറിഞ്ഞു. ഉച്ചയോടെ വീണ്ടും ക്ഷേത്ര പരിസരത്തെത്തിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പാവറട്ടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ഇയാളുടെ കൂട്ടു പ്രതിയെയും അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇനാമുള്‍ ഇസ്ലാമും ബംഗാള്‍ സ്വദേശി റൂബല്‍ ഖാനുമാണ് അറസ്റ്റിലായത്.