സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടര്‍ക്ക് നാലു വര്‍ഷം കഠിന തടവ്

തിരുവനന്തപുരം:പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടില്‍ നിന്ന് ബസില്‍ കയറി സ്കൂളില്‍ പോകുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസില്‍ കയറിയത് മുതല്‍ ബസിലെ കണ്ടക്ടറായ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പില്‍ ഇറങ്ങാൻ പോകുന്നതിനിടെ കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടി ഭയന്ന് ബസ്സില്‍ നിന്ന് ചാടി ഇറങ്ങി സ്കൂളിനകത്തോട്ട് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു.

കുട്ടിയും കൂട്ടുകാരികളും ചേർന്ന് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പല്‍ ഉടനെ പൊലീസിന് വിവരം നല്‍കി. ബസിന്‍റെ പേര് വിവരങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി. പേരൂർക്കട എസ്‌ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.