സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; 2 യുവതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: സിബിഐയില്‍ നിന്നെന്ന് വിശ്വസിപ്പിച്ച്‌ 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസില്‍ ഇടനിലക്കാരായ മലയാളി യുവതികളെ പൊലീസ് പിടികൂടി.കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ജീവനക്കാരിയായിരുന്ന വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്.

വമ്ബൻ തട്ടിപ്പ് റാക്കറ്റിന്‍റെ ഇടനിലക്കാരായ കോഴിക്കോട് കൊളത്തറ സ്വദേശികളായ ഷാനൗസി, ഇവരുടെ സുഹൃത്ത് പ്രജിത എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഐടി ജീവനക്കാരി കൂടിയായ വീട്ടമ്മയ്ക്ക് ആദ്യ ഫോണ്‍ കോള്‍ വരുന്നത്. വീട്ടമ്മയുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. ഹിന്ദിയിലായിരുന്നു സംഭാഷണം. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോ ഇടപാടിനും രസീത് നല്‍കും. വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച്‌ പണം തിരികെ കൊടുത്തു. എന്നാല്‍ ഒടുവില്‍ 49, 03, 500 രൂപ സംഘം കൈക്കാലാക്കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ കോയിപ്രം പൊലീസ് തട്ടിയെടുത്തതില്‍ പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് കണ്ടെത്തി. അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്‍റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടുന്നത്. കമ്ബോഡിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘത്തെ ഇവരിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.