രാത്രി മാത്രം പ്രവര്‍ത്തനം, കാലിത്തീറ്റ കേന്ദ്രത്തെ ചുറ്റിപ്പറ്റി ദുരൂഹത; പിടികൂടിയത് 13563 ലിറ്റര്‍ സ്പിരിറ്റ്

തൃശൂർ: എക്‌സൈസ് വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട മണ്ണുത്തിയിലും പട്ടിക്കാട് ചെമ്ബുത്രയിലുമായി നടന്നു.15000 ലിറ്റർ സ്പിരിറ്റും രണ്ടു പിക്കപ്പ് വാഹനങ്ങളും പിടികൂടി. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും തൃശൂർ ജില്ലാ ടീമും എക്‌സൈസും ഒന്നിച്ചാണ് വൻ സ്പിരിറ്റ് വേട്ട നടത്തിയത്.

പട്ടിക്കാട് ചെമ്ബുത്രയില്‍ ഏതാനും മാസങ്ങളായി കാലിത്തീറ്റ കേന്ദ്രമെന്ന നിലയില്‍ പ്രവർത്തിച്ചു പോന്ന സ്പിരിറ്റ്‌ ഗോഡൗണ്‍ ആണ് ഇന്റലിജൻസ് വിഭാഗം തുടർച്ചയായ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. രാത്രി കാലത്തു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്തോ ദുരൂഹതകള്‍ സൂക്ഷിക്കുന്നതായി കാണപ്പെട്ടു. രണ്ടാഴ്ചക്കാലം ഇന്റലിജിൻസ് വിഭാഗം ഷാഡോ വിങ്ങായി പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി വേഷപ്രച്ഛന്നരായി ഡാറ്റകള്‍ ശേഖരിക്കുകയും മേല്‍ ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ സ്വീകരിച്ചു പ്രവർത്തനം ഏകോപിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ എക്‌സൈസ് വിഭാഗവുമായി ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.

മണ്ണുത്തി സെന്ററില്‍ നിന്നും 40 കന്നാസ്സുകളില്‍ 1320 ലിറ്റർ സ്പിരിറ്റുമായി ഒരു പിക്കപ്പ് കണ്ടെത്തി. തുടർന്ന് ചെമ്ബുത്രയിലെ കാലിത്തീറ്റ ഗോഡൗണ്‍ പരിശോധിച്ച്‌ 411 കന്നാസുകളിലായി സൂക്ഷിച്ച 13563 ലിറ്റർ സ്പിരിറ്റ്‌ കണ്ടെടുക്കുകയുമായിരുന്നു. ഇവിടെ ഒരു പിക്കപ്പ് വാഹനത്തില്‍ നിന്നും കാലിത്തീറ്റക്ക് മറവില്‍ പ്രത്യേകം പടുത്ത രഹസ്യ അറയില്‍ നിന്നുമാണ് സ്പിരിറ്റ്‌ പിടിച്ചെടുത്തത്. ഗോഡൌണ്‍ വാടകക്ക് എടുത്ത എടമുട്ടം, ഉറുമ്ബങ്കുന്ന് സ്വദേശികളായ രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണ്ണുത്തിയില്‍ പിക്കപ്പ് വാഹനം കടത്താൻ ശ്രമിച്ച ആളെയും അന്വേഷിച്ചു വരുന്നു.

കേസ് എടുത്ത സംഘത്തില്‍ ഐബി ഇൻസ്‌പെക്ടർ പ്രസാദ്, ഐബി ഉദ്യോഗസ്ഥരായ വി എം ജബ്ബാർ, കെ ജെ ലോനപ്പൻ, ജീസ്മോൻ, പി ആർ സുനില്‍, എം ആർ നെല്‍സൻ എന്നിവരും എക്‌സൈസ് സിഐ അശോക് കുമാർ, ഇൻസ്‌പെക്ടർമാരായ ടി കെ സജീഷ് കുമാർ, സതീഷ് കുമാർ തൃശൂർ സർക്കിള്‍, റേഞ്ച് മറ്റു ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു.