ഏഴാം മാസം ആണ്‍കുട്ടിയെ പ്രസവിച്ചു, പിറ്റേന്ന് കഴുത്തു ഞരിച്ച്‌ കൊലപ്പെടുത്തി;പൊലീസിനോട് കുറ്റം സമ്മതിച്ച്‌ പ്രതികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച്‌ നേപ്പാള്‍ സ്വദേശികളായ പ്രതികള്‍.പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നല്‍കിയെന്നാണ് പാർവതിയുടെ പരാതി. ഏഴാം മാസത്തിലാണ് പാർവതി ആണ്‍കുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്തു ഞരിച്ച്‌ കൊലപ്പെടുത്തി. ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്ന് കണ്ടെത്താനായില്ല.

പാര്‍വതിയുടെ പരാതിയില്‍ കല്‍പ്പറ്റയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുക്കുകയും തുടർന്ന് ഭർത്താവിനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.