തമിഴ് റോക്കേഴ്സിനെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍, ക്യാമറ പുതപ്പില്‍; റിക്ലൈനര്‍ സീറ്റുകളില്‍ കിടന്ന് ചിത്രീകരണം

കൊച്ചി : സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍ കിടന്നുകൊണ്ട് ചിത്രീകരിക്കും. ക്യാമറ പുതപ്പിനുളളില്‍ ഒളിപ്പിക്കും.

സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുളളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തില്‍പ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളില്‍ ടിക്കറ്റ് എടുക്കും. തിയേറ്ററിന്‍റെ മധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകള്‍ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി.

കൊച്ചിയില്‍ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടുപേർ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളം, തമിഴ്, കന്നട സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിലെയും ബംഗലൂരു പട്ടണത്തിലേയും തിയേറ്ററുകളാണ് തെരഞ്ഞെടുത്തത്. തിയേറ്റർ ഉടമകള്‍ക്ക് ഇടപാടില്‍ പങ്കുളളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

ടൊവിനോ തോമസ് നായകനായ എ ആർ എം തിയേറ്ററുകളിലെത്തിയ അന്ന് തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു. എആർഎം നിർമ്മാതാക്കളുടെ പരാതിയില്‍ ദ്രുതഗതിയില്‍ അന്വേഷിച്ച കൊച്ചി സൈബർ പൊലീസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പൊലീസിന്റെ വലയില്‍ വീണത്.

കോയമ്ബത്തൂർ എസ് ആർ ക്കെ തിയേറ്ററില്‍ വച്ചാണ് ഇവർ എ ആർ എം സിനിമ റെക്കോർഡ് ചെയ്തത്. ടെലഗ്രാമില്‍ അപ്ലോഡ് ചെയ്ത് സിനിമ പ്രചരിപ്പിച്ചു. മുൻപും തെന്നിന്ത്യൻ സിനിമകളുടെ വ്യാജ പതിപ്പ് നിർമ്മിച്ച്‌ പണം സമ്ബാദിച്ച സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ.