ട്രെയിനില്‍ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു; സംഭവത്തില്‍ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്തു.റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെതിരെയാണ് വൈകിട്ടോടെ കേസെടുത്തത്. അതേസമയം, ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവണൻ ആണ് മരിച്ചത്. ട്രെയ്നിന്‍റെ എസി കോച്ചില്‍ നിന്നും അനില്‍ കുമാർ ശരവണനെ തള്ളിയിട്ടെന്ന് യാത്രക്കാരി മൊഴി നല്‍കിയിരുന്നു.

യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ അനില്‍ കുമാറിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണിപ്പോള്‍ കേസെടുത്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാച്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്.

എസി കമ്ബാർട്മെന്‍റിലെ ഡോറില്‍ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനില്‍ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്നപ്പോള്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.യാത്രക്കാരനെ തള്ളിയിടാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയേറുകയാണ്.