ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി; തര്‍ക്കത്തിനിടെ പിടിച്ചുതള്ളി, പ്രതി റിമാന്‍ഡ‍ില്‍

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാർ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ചെന്നൈ സ്വദേശിയായ ശരവണൻ ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് മംഗലൂരു -കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനിലെ എസി കമ്ബാര്‍ട്ട്മെന്‍റില്‍ നിന്നും വീണ് യുവാവ് മരിച്ചത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ഉടനെയായിരന്നു അപകടം. യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിൻ നിര്‍ത്തിയശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈ ഓള്‍ഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണെന്ന് വ്യക്തമായത്.

ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ട്രയിനിന്‍റെ കമ്ബാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരനായ അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്തോടെയാണ് കൊലപാതകം തെളിഞ്ഞത്. കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണൻ. ചെന്നൈയിലേക്ക് മടങ്ങാനായി ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ കയറി.

ജനറല്‍ ടിക്കറ്റുമായി എസി കമ്ബാർട്മെന്‍റില്‍ കയറിയ ശരവണിനോട് ഇറങ്ങാൻ അനില്‍ കുമാർ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തർക്കമായി. ഒടുവില്‍ അനില്‍ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണൻ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് വർഷമായി റെയില്‍വേയിലെ കരാർ ജീവനക്കാരനാണ് അനില്‍കുമാർ. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശരവണിന്‍റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.