തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി; ദാരുണാന്ത്യം

തൃശൂർ: തമിഴ് നാട് വാല്‍പ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കുട്ടിയുടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല എസ്റ്റേറ്റില്‍ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

അതുല്‍ അൻസാരിയും കുടുംബവും വാല്‍പ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞുമായി തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്ബോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനായില്ല. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.