1500 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസര്‍, 50000 രൂപ വാങ്ങിയ മുൻ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍; ശിക്ഷ വിധിച്ച്‌ കോടതി

തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസില്‍ 2015 കാലയളവില്‍ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസില്‍ നാല് വർഷം തടവിന് ശിക്ഷിച്ചത്.20000 രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി ചുമത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്ത് നല്‍കുന്നതിലേയ്ക്ക് 1500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിന തടവിനും 20000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്ബരായ 1064 എന്ന നമ്ബരിലോ 8592900900 എന്ന നമ്ബരിലോ വാട്സ് ആപ് നമ്ബരായ 9447789100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മറ്റൊരു കൈക്കൂലി കേസില്‍ മുൻ റവന്യൂ ഡിവിഷണല്‍ ഓഫീസർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറായിരുന്ന വി ആർ മോഹനൻ പിള്ളയെ കൈക്കൂലി കേസില്‍ നാല് വർഷം തടവിനും 35000 രൂപ പിഴ ഒടുക്കുന്നതിനുമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

പരാതിക്കാരന്റെ വസ്തുവില്‍ മതില്‍ കെട്ടിയ അവസരത്തില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷല്‍ ഓഫീസറായിരുന്ന വി ആർ മോഹനൻ പിള്ള സ്ഥലത്ത് പോയി പ്രസ്തുത വസ്തു നിലമാണെന്ന് കാണിച്ച്‌ റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അതൊഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 50000 രൂപ കൈക്കൂലി വാങ്ങവേയാണ് 2016ല്‍ പ്രതി വിജിലൻസ് പിടിയിലായത്. ഈ കേസിലാണ് വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിന തടവിനും 35000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്. വിചാരണ മദ്ധ്യേ പരാതിക്കാരൻ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി.