ഭിക്ഷാടകനായ വയോധികനെ കൊലപ്പെടുത്തിയ കേസ്; ഒരു മാസത്തിന് ശേഷം പ്രതി പിടിയില്‍

കോഴിക്കോട്: വടകരയില്‍ ഭിക്ഷാടകനായ വയോധികനെ പണം കവരാൻ കൊലപ്പെടുത്തിയ കേസില്‍ ‌ഒരു മാസത്തിന് ശേഷം പ്രതി പിടിയില്‍.കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാരായണൻ നായർ എന്ന സജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18നാണ് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്തെ കട വരാന്തയില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വടകരയിലും പരിസരത്തും ഭിക്ഷാടനം നടത്തി വന്ന ആളായിരുന്നു മരിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൊല്ലം സ്വദേശി ആണെന്നാണ് സംശയം. ‌കഴുത്തില്‍ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബസ് സ്റ്റാൻഡുകളില്‍ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വയോധികന്റെ കയ്യിലുള്ള പണം കവരാൻ ആയിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുമായി കാസർഗോഡ് ഉള്ളാളിലേക്ക് മുങ്ങിയ പ്രതി ദിവസങ്ങളോളം അവിടെ താമസമാക്കി ചെരുപ്പ് കുത്തല്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം മാഹിയില്‍ നിന്നാണ് പ്രതി പൊലീസിൻ്റ പിടിയിലായത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.