ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, റെഡ് അലര്‍ട്ടുള്ള നാല് ജില്ലകളില്‍ അതീവ ജാഗ്രത
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളില്‍ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്ബറുകളില്‍ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാള്‍വരെ നിരോധിച്ചു. എറണാകുളം ജില്ലയില്‍ മറ്റന്നാള്‍ വരെ ഖനന പ്രവർത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബയില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടർന്നാല്‍ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.