ചെറുപ്പത്തില്‍ നാടുവിട്ടു, വിവാഹിതനായത് 3 തവണ, സ്ഥിരം വിലാസമില്ല, പോക്‌സോ കേസില്‍ അറസ്റ്റ്

കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ കേസില്‍ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റില്‍. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസില്‍ തിരുവനന്തപുരം കരമന പത്തുമുറി കോമ്ബൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട് കോമ്ബി വീട്ടില്‍ സജീര്‍ കോമ്ബി എന്നിവരാണ് അറസ്റ്റിലായത്.2024 ഒക്ടോബറിലാണ് സംഭവം.

സ്‌കൂള്‍ വിദ്യാർത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച്‌ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച്‌ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഇതിനായി പണം വാങ്ങി സജീര്‍ സുനില്‍കുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥിരമായി മേല്‍വിലാസമില്ലാത്ത സുനില്‍കുമാറിനെ പ്രത്യേക അന്വേഷണ സംഘം ഏറെ പണിപ്പെട്ടായിരുന്നു പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാര്‍ ചെറുപ്പത്തില്‍ നാട് വിട്ട് വ്യത്യസ്ത മേല്‍വിലാസത്തില്‍ ജീവിച്ചു വരികയായിരുന്നു.

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിര്‍ദേശപ്രകാരം വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ എല്‍. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സാദിര്‍, എ.എസ്.ഐ ഷിദിയ ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിസാര്‍, റഹീസ്, റഹീം, ഷംസുദ്ദീന്‍, വിപിന്‍ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.