ക്യാൻസർ രോഗ നിർണയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ജനകീയ ക്യാമ്പയിനിനാണ് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആരോഗ്യം ആനന്ദം എന്ന പേരിൽ ആരോഗ്യവകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തിരൂർ സംഗമം റസിഡൻസി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാൻസറിനെ കുറിച്ച് സ്ത്രീകളിൽ അവബോധം വളർത്താൻ പ്രചാരണ പരിപാടികൾ കൊണ്ട് സാധിക്കും. സ്ത്രീകളിലുള്ള ക്യാൻസർ തുടക്കത്തിലേ മനസ്സിലാക്കി ചികിത്സിക്കാൻ ഇതുവഴി സാധ്യമാകും. ക്യാൻസർ സംബന്ധിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകളും ഭീതികളും അകറ്റാൻ ക്യാമ്പയിനിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടെ എല്ലാവരെയും ഈ ക്യാമ്പയിന്റെ ഭാഗമായി അണിനിരത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു .
ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ലോക ക്യാൻസർ ദിനമായ ഇന്ന് (ഫെബ്രുവരി – 4) ആരംഭിച്ച് വനിതാ ദിനമായ മാർച്ച് എട്ടിന് അവസാനിക്കും. ആദ്യഘട്ടത്തിൽ സ്ത്രീകളെ നേരിട്ട് ബാധിക്കുന്ന ഗർഭാശയ ക്യാൻസർ, സ്തനാർബുദം തുടങ്ങിയവയുടെ പരിശോധന ക്യാമ്പിനും ജില്ലയിൽ തുടക്കമായി.
പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻ കുട്ടി പാങ്ങാട്ട്, തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ.സജ്ന ,ഡി.എം.ഒ ഡോ.ആർ രേണുക, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ പി എം ഫസൽ, തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അലിഗർ ബാബു, ഓങ്കോളജിസ്റ്റ് ഡോ :ഉസ്മാൻ കുട്ടി, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ കെ പ്രവീണ , വെട്ടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അസ്ഹർ , എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. വി.ഫിറോസ്ഖാൻ
തുടങ്ങിയവർ പങ്കെടുത്തു.