തിരുവനന്തപുരം : നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എത്തും മുമ്പേ കോണ്‍ഗ്രസില്‍ ഭിന്നതകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഘടകകക്ഷികള്‍ക്കും ആത്മവിശ്വാസം കുറച്ചിട്ടുണ്ട്. ഇതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ റിബല്‍ പ്രസ്താവനകളും നീക്കങ്ങളും. വികസന കാഴ്ചപ്പാടില്‍ വ്യത്യസ്തമായ നിലപാടുള്ള ശശി തരൂരിന്റെ സ്വാഭാവികമായ പ്രസ്താവനകളാകാം എന്നാണ് ഇതിനെ വിലയിരുത്തിയിരുന്നത്. എന്നാല്‍ നിരന്തരമായുള്ള സ്കോറിംങ് അടുത്ത മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണോ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടു വരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കിയത്.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതി ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് താനെന്നും വ്യക്തമാക്കി. യുവാക്കള്‍ ഇന്ന് കേരളം വിടുകയാണ്. യുവാക്കള്‍ കേരളത്തില്‍ നില്‍ക്കാനും വളരാനുമുള്ള സാഹചര്യമുള്ള കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണെന്നും നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന സൂചന നല്കി തരൂര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതൃത്വമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ല. 45 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞിരുന്നു. 26ന് വരേണ്ട പോഡ്കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസാക്കുമെന്ന് കരുതിയില്ല. രണ്ട് വരിയെടുത്ത് നല്കിയ തലക്കെട്ട് വിശദീകരിച്ച കാര്യങ്ങളോട് യോജിക്കുന്നതല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്നായിരുന്നു ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കിയത്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും കേരളത്തില്‍ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികള്‍ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചില്.