അതിശക്ത മഴ മുന്നറിയിപ്പ്, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തമിഴ്നാട്ടില്‍ 4 ദിവസം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം


ചെന്നൈ: ചുട്ടുപൊള്ളുന്ന ചൂടിനിടെ തമിഴ്നാട്ടിലെ ചില ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് മുതല്‍ നാല് ദിവസം മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം (atmospheric circulation)നിലനില്‍ക്കുന്നു. അതുകൊണ്ട് തീരദേശ ജില്ലകളിലും ഉള്‍പ്രദേശങ്ങളിലും ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ ചില സ്ഥലങ്ങളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. അതേസമയം വിരുദുനഗർ, ശിവഗംഗ, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളിലും കാരക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും മാർച്ച്‌ 12, 13 തിയ്യതികളിലും തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ മേഖലകളില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത ചൂടാണ്. ശരാശരിയേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തും. 33 -34 ഡിഗ്രി സെല്‍ഷ്യസാകും ഉയർന്ന താപനില.

വടക്കുകിഴക്കൻ മണ്‍സൂണ്‍ കാലത്ത് തമിഴ്‌നാട്ടില്‍ 14 ശതമാനം അധിക മഴ ലഭിച്ചു- അതായത് ശരാശരി 447 മില്ലിമീറ്റർ. ചെന്നൈയിലാകട്ടെ 845 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരിയേക്കാള്‍ 16 ശതമാനം കൂടുതലാണിത്. കോയമ്ബത്തൂരില്‍ 47 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം നവംബർ 29 നും ഡിസംബർ 1 നും ഇടയില്‍ തീരംതൊട്ട ഫെങ്കല്‍ ചുഴലിക്കാറ്റ് തമിഴ്‌നാടിനെയും പുതുച്ചേരിയെയും സാരമായി ബാധിച്ചു. 12 പേർ മരിച്ചു. 2,11,139 ഹെക്ടർ കൃഷി ഭൂമി വെള്ളത്തില്‍ മുങ്ങി.